2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ദൈവങ്ങളുടെ ചിരി


നാളെയാണ് അജ്മലിന്റെ ഇളയ പെങ്ങളുടെ കല്യാണം. അജ്മലിന്റെ പെങ്ങളെന്നാൽ ജോവന്റെയും അരവിന്ദിന്റെയും കൂടി പെങ്ങളാണ്! കാരണം അവർ മൂന്നു പേരും സഹോദരങ്ങളെപ്പോലെയാണ്. പന്തലിടാനും തോരണങ്ങൾ തൂക്കാനും എന്തിനുമേതിനും ജോവനും അരവിന്ദും മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവർ അജ്മലിനോടൊപ്പം വിശ്റമമില്ലാതെ നെട്ടോട്ടമോടുകയാണ്.

നാട്ടുകാർ അവരെ ത്രിമൂർത്തികളെന്നാണ് വിളിച്ചിരുന്നത്. ഒന്നാം ക്ളാസ് മുതൽ ഒരിക്കലും പിരിയാത്ത സൗഹൃദം സൂക്ഷിക്കുന്നവർ. ജാതിയും മതവും നോക്കാതെ ആരെയും സഹായിക്കുവാൻ എപ്പോഴും മുമ്പിലുണ്ടാവും അവർ. അജ്മലിന്റെ വാപ്പയുടെ നിർദ്ദേശാനുസരണം അവർ യന്ത്രങ്ങളെപ്പോലെ ചലിച്ചു കൊണ്ടിരുന്നു.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ടാണ് അജ്മലിന്റെ വാപ്പ അവരുടെ അടുത്തേക്കോടിക്കിതച്ചെത്തിയത്.

“ചതിച്ചു മക്കളേ…ആ തമിഴൻ നമ്മളെ ചതിച്ചു. സ്ഥലത്തിന്റെ ആധാരത്തിനു പകരം പണം തരാമെന്നയാൾ സമ്മതിച്ചതാണ്. ഇപ്പോൾ പറയുന്നു, അത്രയും പണം ഈ സ്ഥലത്തിനു തരാൻ പറ്റില്ലെന്ന്. ഈ അവസാനനിമിഷം ഞാനെന്തു ചെയ്യുമെന്റെ പടച്ചോനേ” ഇത്രയും പറഞ്ഞ് അയാൾ നെഞ്ചിൽ കൈകൾ പിണച്ച് തളർന്നിരുന്നു.

“വാപ്പ ഒന്നു കൊണ്ടും പേടിക്കേണ്ട. ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ സലീമയുടെ കല്യാണം നടക്കും. “

രണ്ട് തോളുകളിലും പിടിച്ചു കൊണ്ട് ജോവനും അരവിന്ദും പറഞ്ഞു. എന്നിട്ട് അജ്മലിനോട്,

“വാടാ അജ്മലേ”

ഒരു കുറവും വരാതെ സലീമയുടെ കല്യാണം കഴിഞ്ഞു. വാപ്പ മൂന്നു പേരെയും ചേർത്തു നിർത്തി

“എവിടെ നിന്നൊപ്പിച്ചു പഹയൻമാരേ പണം?”

“എല്ലാം പടച്ചോൻ നടത്തിത്തന്നതാ വാപ്പേ”

അജ്മൽ മറുപടി പറഞ്ഞു.

അടുത്ത മാസം ആ നാട്ടിലെ പള്ളിയിലും അമ്പലത്തിലും മസ്ജിദിലും നിരീക്ഷണ കാമറകൾ സ്ഥാപിപ്പിക്കപ്പെട്ടു. നേർച്ചപ്പെട്ടികൾക്ക് പുതിയ ചങ്ങലകളും താഴുകളും സംരക്ഷണമേകി. ദൈവങ്ങൾ അതു കണ്ട് പൊട്ടിച്ചിരിച്ചു. നിൽക്കാൻ മണ്ണും മുകളിലാകാശവും മാത്രം വേണ്ട തങ്ങൾക്കായി, പുതിയ ആഡംബരങ്ങൾക്കു വേണ്ടി ആ നേർച്ചപ്പെട്ടികളിൽ കിടന്നു ശ്വാസം മുട്ടുന്ന നാണയളെയോർത്ത് അവർ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു.


അനിൽ കുമാർ എം ബി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ