2022 ഡിസംബർ 21, ബുധനാഴ്‌ച

‘അമ്പടാ ഞാനേ’









കടം കൊണ്ടു,

നഗരത്തിന്‍ ഹൃദയത്തി –

ലൊരുതുണ്ടു സ്ഥലംവാങ്ങി.

മതില്‍ കെട്ടി,

പടികെട്ടി,

പകിട്ടിലൊരു വീടും കെട്ടി.


വീടിന്നു ബഹുവര്‍ണ്ണ –

ച്ചായത്താലുടുപ്പിട്ടു,

തറവാട്ടു‍ പേരിട്ടു,

പടിയില്‍ തന്‍പേരും കൊത്തിവെച്ചു.


 അകത്തുന്നു പുറം കണ്ടു,

പുറത്തുന്നു അകം കണ്ടു,

എടുപ്പിന്മേലേറിനിന്നംബരം കണ്ടു,

പിന്നതിശയം കൊണ്ടു.


വീട്ടിരിപ്പിന്‍ നാളെത്തി.

വീട്ടാരും പാര്‍ക്കാനെത്തി,

കൂട്ടാരും കൂടാനെത്തി,

നാട്ടാരും കാണാനെത്തി.


വീടുമേലേ മട്ടുപ്പാവില്‍

ചാരുകസേരയിന്മേല്‍

കാല്‍നീട്ടിയിരിപ്പേനേ…

‘അമ്പടാ ഞാനേ!’


ഇ. എസ്. സതീശൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ