2023 ഫെബ്രുവരി 27, തിങ്കളാഴ്‌ച

ഒറ്റയാൽ..

 












ഞാനിപ്പോൾ

നാടുകടത്തപ്പെട്ട

ഒറ്റയാലാണ്..


നേർത്ത നൂലിൽ

തൂക്കി കൊന്ന

പെണ്ണിന്റെ ജഡം


വായിച്ചു വായിച്ചു

ഞാൻ വീണ്ടും

മരിച്ചു വീണിരിക്കുന്നു..


ചങ്ങമ്പുഴയുടെയും

ഇടപ്പള്ളിയുടെയും

വരികൾക്ക്

എന്റെ ജീവനെ

ഉയിർത്തെഴുന്നേൽപ്പിക്കാൻ

ശക്തി തീരെ

ഇല്ലാതായിരിക്കുന്നു..


മുലകളൊട്ടും വളരാത്ത

പാൽചിരികളൊക്കെ

വിൽപ്പനയ്ക്ക്

വച്ചിരിക്കുന്ന

ചന്തയിലെ

ഒരൊറ്റയാലായി

ഞാൻ വളരുന്നു..


വെള്ളവും വളവും

ഒന്നുമില്ലെങ്കിലും

ജടപിടിച്ച ശിഖരങ്ങൾ

സൂര്യനെ നോക്കി

ചിരിച്ചു കൊണ്ടിരിക്കുന്നു..


കമ്പി വലയത്തിനുള്ളിൽ

എന്നെ നോക്കി ചിരിക്കുന്ന

ബുദ്ധന്റെ ബാഹ്യരൂപം

കണ്ടെനിക്ക് പേടി

മുളച്ചു വരുന്നു..


സ്വർണനിറമുള്ള

പ്രണയത്തിലേക്ക്

വളരാൻ കഴിയാത്ത

എന്നെ പ്രിയപ്പെട്ട

വാൻഗോഗ് ഉപേക്ഷിച്ചു

മടങ്ങുന്നു..


കടുക് പാടവും

സൂര്യകാന്തി പൂക്കളും

ചത്ത പാമ്പുകളുടെ

മണം വിതറുന്നു..


ദുഷിച്ച സ്നേഹത്തിന്റെ

പിറകെ നടന്ന

എന്റെ വേരുകൾ

ബലം കെട്ടു നശിച്ചു പോകുന്നു..


അയ്യപ്പനും നന്ദിതയും

മാറി മാറി

മരണത്തെ

പാനം ചെയ്യിപ്പിക്കുന്നു..


ഒരു ചിറകൊടിഞ്ഞ

പക്ഷി വീണ്ടുമെന്നെ

ശകാരിച്ചു കരയുന്നു..


 മുറിച്ചു മാറ്റപ്പെട്ട

കൊമ്പിലെവിടെയോ

ചീഞ്ഞ മാമ്പഴവും

ഒരു കുഞ്ഞ് കരച്ചിലും

മടിക്കുത്തഴിഞ്ഞ

ആമ്പൽപ്പൂവും

എന്നെ പിടിച്ചുലയ്ക്കുന്നു..


 പിന്നെ എവിടെയെങ്ങനെയാണ്

എന്നെ വേണ്ടാത്ത

നിന്റെ പ്രണയം

തിരഞ്ഞെനിക്ക്

നടക്കാൻ നേരമുള്ളതെന്ന്

ഞാനിടയ്ക്കിടെ

ഓർത്ത് നെടുവീർപ്പിടുന്നു..


സ്നേഹം നിഷേധിച്ച

ഒറ്റയാൽ മരമായി

നീയെന്നോ തന്ന്

പോയ പ്രേമത്തിന്റെ

രുചിയിൽ ഞാൻ

തഴച്ചു വളരുന്നു..


 

ആതിര തീക്ഷ്ണ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ