2023 ഏപ്രിൽ 29, ശനിയാഴ്‌ച

സുഗന്ധി

 


ഞാൻ ഒൻപതാം ക്ലാസ്സുവരെ പഠിച്ചത് അമ്മിണിക്കുട്ടിയുടെ പുസ്തകം വാങ്ങിച്ചിട്ടാണ്. അവൾ നന്നായി പഠിക്കുന്ന കുട്ടിയാണ്. അവളുടെ പഴയ പുസ്തകങ്ങൾ വാങ്ങാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാലും അമ്മ ഒരു വർഷം മുന്നേ അവളുടെ അമ്മയോടു പറഞ്ഞ് എനിക്കു വേണ്ടി പുസ്തകങ്ങൾ ബുക്കു ചെയ്യും. പുസ്തകത്തിന് പകുതി വില കൊടുക്കണം. അവൾ പുസ്തകം വർണ്ണ പേപ്പർ കൊണ്ട് ഭംഗിയായി പൊതിഞ്ഞു സൂക്ഷിക്കും. എനിക്ക് അമ്മിണിയെന്നതുവെട്ടി ആനന്ദൻ എന്ന് ചേർക്കുന്ന ജോലിയെയുള്ളു. ഞങ്ങൾ എന്നും സി.ഡിവിഷനിൽ ആയിരിക്കും. പഴയ പുസ്തകം വാങ്ങി പഠിച്ചു കഴിഞ്ഞ് അത് വീണ്ടും വിൽക്കുന്നവരുമുണ്ട്. എനിക്ക് അതിനു കഴിയാറില്ല.. ഞാൻ പഠിച്ചു കഴിയുമ്പോഴേക്കും പുസ്തകത്തിൻ്റെ ആദ്യത്തേതും അവസാനത്തേതുമായ പേജകൾ പുസ്തകത്തിൽ നിന്നും വിട്ടു പോയിട്ടുണ്ടാകും. ഈ പേജുകൾ ഞാൻ കളയാറില്ല. പുസ്തകത്തിൻ്റെ അകത്തുതന്നെ മടക്കിവയ്ക്കും ആവശ്യം വരുമ്പോൾ എടുക്കാൻ .

പത്താം ക്ലാസ്സ് ആയപ്പോഴേക്കും എനിക്ക് പുതിയ പുസ്തകം വാങ്ങണമെന്ന ഒരാഗ്രഹം എവിടെ നിന്നോ ഉദിച്ചു. ഞാൻ അത് അച്ഛനോടു പറഞ്ഞപ്പോൾ “എന്നാൽ നീയിനി പഠിക്കാൻ പോകണ്ടാ.. “എന്നായിരുന്നു മറുപടി.

അമ്മിണിയുടെ പുസ്തകം തിരക്കി ചെന്നപ്പോൾ ഞങ്ങൾ അത് ആവശ്യപ്പെടാതിരുന്നതുകൊണ്ട് അവർ ആർക്കോ അതു കൊടുത്തു.

ഞാൻ എന്തു ചെയ്യും. എനിക്ക് പഠിക്കണം.

അമ്മിണിയോടു ഞാൻ എൻ്റെ സങ്കടം പറഞ്ഞു.

നാളെ ഇങ്ങോട്ടു വരാനാണ് അവൾ പറഞ്ഞത്.

അവളുടെ അച്ഛൻ അധ്യാപകനാണ് അദ്ദേഹം വിചാരിച്ചാൽ പഴയ പുസ്തകങ്ങൾ വാങ്ങിത്തരാൻ സാധിക്കും. ആ ഒരുറപ്പിൽ ഞാൻ വീട്ടിലേക്കു പോന്നു.

അടുത്ത ദിവസം ചെന്നപ്പോൾ അവൾ പത്താം ക്ലാസ്സിലെ പുതിയ പുസ്തകങ്ങൾ എനിക്ക് എടുത്തു തന്നു.

എനിക്ക് അത് വാങ്ങാൻ മടിയായിരുന്നു.

അതിൻ്റെ വില അറിഞ്ഞാൽ അച്ഛൻ എന്നെ വീട്ടിൽ കയറ്റുകയില്ല.

ഞാൻ നിന്നു പരുങ്ങി.

അവൾ പറഞ്ഞു “ഇത് അച്ഛൻ നിനക്കു വേണ്ടി വാങ്ങിയതാണ് ‘, ഞാൻ പറഞ്ഞിട്ട് …നീ വിലയൊന്നും തരണ്ടാ… നന്നായി പഠിച്ചാൽ മതി.”

ഞാൻ പുസ്തകം വാങ്ങി വീട്ടിലേക്ക് ഓടി. ഓട്ടത്തിന് സ്വർണ്ണ മെഡൽ കിട്ടിയതുപോലൊരു സന്തോഷം.

ഞാൻ പുസ്തകം മുൻവശത്തെ തട്ടിൽ പുറത്ത് എടുത്തു വച്ച് .. ഒരോന്നായി തുറന്ന് പുസ്തകത്തിൻ്റെ മണം പിടിച്ചു. ഞാൻ ആദ്യമായിട്ടായിരുന്നു പുതു പുസ്തകത്തിൻ്റെ പുതുമണം അനുഭവിക്കുന്നത് .. അന്ന് ഞാൻ കിടന്നുറങ്ങിയത് ഈ പുസ്തകങ്ങളെ കെട്ടിപ്പിടിച്ചായിരുന്നു.

അന്നു മുതൽ അമ്മിണിയോട് എനിക്ക് ആരാധന തോന്നി.. അവൾ കോളേജിൽ പോകുന്നത് എൻ്റെ മുറ്റത്തുകൂടിയാണ്. അവൾ നടന്നു പോകുമ്പോഴും ഒരു സുഗന്ധം പ്രസരിക്കുമായിരുന്നു.കുട്ടിക്കുറപൗഡറിൻ്റെ സുഗന്ധം.

അവൾ മുഖമാകെ പൗഡർ പൂശി ചന്ദനം തൊട്ട് .. മുടി രണ്ടു വശത്തേക്കും പിന്നി.. ശാന്ത വദനയായി, സുന്ദരിക്കുട്ടിയായി നടന്നു പോകുമ്പോൾ നോക്കി നിൽക്കുന്നത് എൻ്റെ സ്വഭാവമായി മാറിയിരുന്നു.

ഒരു ദിവസം അമ്മ പറഞ്ഞു നീ അവളെ പേരു വിളിക്കരുത്.. നിന്നെക്കാൾ ഒരു വയസ്സിനു മൂത്തതാണ് -. ചേച്ചിയെന്നു വേണം വിളിക്കാൻ .

അത് എന്നെ വളരെ വിഷമിപ്പിച്ചു.

ഞാൻ കൂട്ടുകാരോടു ചോദിച്ചു.

അവർ പറഞ്ഞു ” വിവാഹം കഴിക്കുമ്പോൾ അല്പം പ്രായ വ്യത്യാസം വേണം, അത് ആർക്കായാലും മതി.. “

അടുത്ത ദിവസം അവൾ നടന്നു പോയമ്പോൾ നല്ലൊരു സുഗന്ധമാണ് വീശിയത് — അത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല… അത്ര നല്ല സുഗന്ധം….

ഞാൻ ചോദിച്ചു..?

അവൾ പറഞ്ഞു ” എൻ്റെ മുറച്ചെറുക്കൻ ഗൽഫിൽ നിന്നും വന്നിട്ടുണ്ട് … അദ്ദേഹം കൊണ്ടു വന്നത്.. നീ നാളെ വീട്ടിൽ വന്നാൽ ഇച്ചിരി അടിച്ചു തരാം”

ഞാൻ പറഞ്ഞു “എനിക്ക് ഇതിൻ്റെ നാറ്റം പിടിക്കിയേലാ … അതാ..

ഇനി അവളെ കാത്തു നിൽക്കുന്നത് പന്തിയല്ലെന്ന് എനിക്കു തോന്നി.

എന്നെ കാണാത്തതു കൊണ്ട് അവൾ അമ്മയോടു പറഞ്ഞു “ചെറുക്കൻ ഇത്തിരി ഉഴപ്പാ.. നന്നായി പഠിക്കാൻ പറയണം, പത്താം ക്ലാസ്സാ..

ഞാൻ അതു കേട്ടതായി ഭാവിക്കാതെ പുസ്തകത്തിലേക്കു കണ്ണും നട്ടിരുന്നു.

 

 ആർ.എസ്.പണിക്കർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ