2023 മേയ് 29, തിങ്കളാഴ്‌ച

അപരൻ

 


മറന്നു തുടങ്ങിയ ഒരു സുഹൃത്തിൻ്റെ സന്ദേശം അന്നു ഫോണിൽ തെളിഞ്ഞു. “മനു, തിരക്കില്ലെങ്കിൽ ഒന്നി വിടം വരെ വരൂ .ഞാനിപ്പോൾ എസ്റ്റേറ്റ് ബംഗ്ലാവിലുണ്ട്. ഏകാന്തതയും ഒറ്റപ്പെടലും എന്താണെന്നറിയണമെങ്കിൽ ഇവിടെ കഴിയണം. പിന്നെ ചില നല്ല വശങ്ങളുമുണ്ട്. ചുമപ്പുകലർന്ന സ്വർണ വർണത്തിൽ സൂര്യൻ മലമുകളിലേക്ക് ഉദിച്ചുയരുന്നതു കാണാം. മഞ്ഞിൻ പാളികളെ വകഞ്ഞു മാറ്റി പക്ഷികൾ മരച്ചില്ലകളിൽ നിന്നു പറന്നുയരുന്നതു കാണാം. അനുഗ്രഹവർഷം പോലെ വൃക്ഷങ്ങൾ പുഷ്പങ്ങൾ കുടഞ്ഞിടുന്നതു കാണാം..


ഒരുമിച്ച് പഠിച്ചവരാണ്. ബാംഗ്ലൂരിൽ വെബ് ഡിസൈനിങ്ങ് പഠിക്കാനായി അവൻ വന്നപ്പോൾ രണ്ടു പേരും ഒരു റൂമിലാണ് താമസിച്ചത്. ബാംഗ്ലൂരു തന്നെ ജോലിയും കിട്ടേണ്ടതായിരുന്നു. ആരൊക്കയോ ടോമിൻ്റെ അപ്പനേയും അമ്മയേയും പറഞ്ഞു തിരിച്ചു, “ചെറുക്കനു പ്രായം കുറവാ അവിടെയൊക്കെ വിട്ടാൽ പിന്നെ തിരിച്ചുകിട്ടി ലാന്നു വരും.”


പിന്നെ അവൻ ജേർണലിസമാണ് പഠിച്ചത്. ട്രെയിനി ആയി കുറച്ചു കാലം ജോലി ചെയ്യുകയും ചെയ്തു. അക്കാലത്ത് ടോം എഴുതി… മൂല്യാധിഷ്ഠിത പത്രപ്രവർത്തനം എന്നൊന്നില്ല .രാഷ്ട്രീയക്കാരെ അനുഗമിക്കുകയും അവർ പറയുന്നതെല്ലാം റിപ്പോർട്ടാക്കി എഡിറ്റർക്കു നൽകുകയുമാണ് എൻ്റെ ജോലി. വി വ രം കെട്ടവരുടെ കൂടെ നടന്ന് ഉള്ള വിവരവും നഷ്ടമായി.


അവൻ ആ ജോലിയും നഷ്ടപ്പെടുത്തി.പിന്നീട് അവനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

ഒരാഴ്ചത്തെ അവധിയെടുത്ത് പോകാനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കിയപ്പോഴും മനസുകുതറി നിന്നു. പോയില്ലെങ്കിലെന്താ? ഒരു വിശ്രമം ആവശ്യമാണെങ്കിൽ അതു സ്വന്തം വീട്ടിലുമാകാമല്ലോ .എന്നിട്ടും മനു ജൂലൈ മാസം നാലാം തീയ്യതി രാത്രി പത്തുമണിക്ക് സ്വന്തം കാറിൽ ടോമിൻ്റെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു യാത്ര പുറപ്പെട്ടു. രാത്രി റോഡിൽ വാഹനങ്ങളുടെ തിരക്കുണ്ടാവില്ല.സാവകാശം വിശ്രമിച്ച് മെല്ലെ കാറോടിച്ചു പോയാലും പുലർച്ചെ നാട്ടിലെത്താം. ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്ത് കുളിച്ച് ഭക്ഷണം കഴിച്ച് ഉച്ചയോടെ ടോമിൻ്റെ എസ്റ്റേറ്റുബംഗ്ലാവിൽ.


റോഡ് വിജനമാവുകയാണ്. അങ്ങിങ്ങ് പ്രകാശത്തിൻ്റെ ചെറിയ തുരുത്തുകൾ ഓടി മറയുന്നതും ഇപ്പോൾ കാണാതെയായി. അപ്പോഴാണ് കർണാടക പോലീസെന്ന് സംശയം തോന്നിപ്പിക്കുന്ന മൂന്നു പേർ റോഡിലേക്കിറങ്ങി നിന്ന് കാർ നിർത്താൻ ആവശ്യപ്പെട്ടത്. അവർ ഒന്നേ ആവശ്യപ്പെട്ടുള്ളു. വിലപിടിപ്പതുള്ളതെല്ലാം അവർക്കു കൊടുക്കുക.. പകരം ജീവൻ സുരക്ഷിതമാക്കുക.


അത്യാവശ്യം വസ്ത്രങ്ങളും കുറച്ചു പണവുമുള്ള ബാഗ് അവർ കൈക്കലാക്കി. കൂടെ ഫോണും. മലയാളിയാണെന്നു മനസിലാക്കിയാവാം അവർ മലയാളത്തിൽ പറഞ്ഞു: പരാതിപ്പെട്ടിട്ടു കാര്യമൊന്നുമില്ല.രാത്രിയിൽ തനിച്ചുള്ള യാത്ര ഇനി ഒഴിവാക്കുക..


ഫോൺ നഷ്ടപ്പെട്ടതോടെ പുറം ലോകവുമായുള്ള തൻ്റെ എല്ലാ ബന്ധവും അവസാനിച്ചുവെന്ന് മനുവിനു മനസിലായി. ഓർമയിൽ ആരുടെ നമ്പറും തെളിയുന്നില്ല. സ്വന്തം വീട്ടിലേതു പോലും..


യാന്ത്രികമായി കാർ ഓടിച്ചു കൊണ്ടിരുന്നു. എത്ര സ്വാഭാവികമായും അവിചാരിതവുമായാണ് അപകടങ്ങൾ നമ്മെ എതിരേൽക്കുന്നതെന്നാണ് അപ്പോഴെല്ലാം ഓർത്തുകൊണ്ടിരുന്നത്.


ആൾ പാർപ്പുള്ള ഇടമെത്തിയപ്പോൾ കാർ വഴിയിൽ ഒതുക്കിയിട്ട് കുറച്ചു നേരം ഉറങ്ങി. വീണ്ടും യാത്ര. ടോം പറഞ്ഞ എസ്റ്റേറ്റിലെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.


മുള്ളുകമ്പി കൊണ്ട് വേലി കെട്ടിയ എസ്റ്റേറ്റ് ആ പേരിനിപ്പോൾ അർഹമല്ലെന്നു തോന്നി. പലയിടത്തും വേലി ദ്രവിച്ചു വീണിരിക്കുന്നു. കാട്ടു പൊന്തകൾ റബ്ബർ മരത്തോളം ഉയർന്നിട്ടുണ്ട്. കഷ്ടിച്ച് ഒരു കാറിനു പോകാൻ മാത്രം വീതിയുള്ള ആ മൺപാതയിലൂടെയുള്ള യാത്ര ക്ളേശകരമായിരുന്നു. രണ്ടു കിലോമീറ്ററോളം യാത്ര ചെയ്ത് ടോമിൻ്റെ ബംഗ്ലാവിലെത്തി. ചായം മങ്ങി മുറ്റത്തു പോലും കാടുവളർന്ന് ഓടും മരവും കൊണ്ട് നിർമ്മിതി കഴിച്ച ഒരു പഴയ കെട്ടിടം. സന്ദർശകരുടെ വരവറിയിക്കാൻ ഒരു ഓട്ടുമണി തൂക്കിയിട്ടുണ്ട്.


കതക് അടച്ചിട്ടിരിക്കുന്നു. ടോം ഇവിടെ ഇല്ലെന്നു വരുമോ? തന്നെ കാത്തിരുന്ന് മടുത്തിട്ട്.. കാലുകളുടെ ശക്തി നശിച്ച് അയാൾ പടിയിൽ തളർന്നിരുന്നു. കുറച്ചു സമയത്തിനു ശേഷം ചിന്തിച്ചു. ടോം അകത്തുണ്ടെങ്കിലോ? ഉറങ്ങുകയാണെങ്കിലോ? മണികെട്ടിയ ചരടിൽ വലിച്ച് ആകാംക്ഷയോടെ അകത്തേക്കു നോക്കി.


കതക് ശബ്ദമില്ലാതെ തുറന്ന് പുറത്തേക്കിറങ്ങി വന്നത് ഒരു യുവതിയാണ്. വെളുത്ത ഗൗൺ ധരിച്ച് അതിനേക്കാൾ വെളുത്ത മുഖവുമായി അവൾ പാതിയിരുട്ടിൽ മറഞ്ഞു നിന്നു.

“ടോമില്ലേ ഇവിടെ?”

“ഉണ്ടായിരുന്നു.”

“ആരാണെന്നു മനസിലായില്ല. ടോം തനിച്ചാണെന്നാണ് ഞാൻ കരുതിയത്.”

“ഞാനും ടോമും കുറച്ചു കാലം ഇവിടെ ഒരു മിച്ചു താമസിച്ചിരുന്നു.ഇവിടത്തെ ട്രഡീഷണൽ ആർട്ടുവർക്കുകളെക്കുറിച്ച് ഒരു ഡോക്കുമെൻ്ററി തയ്യാറാക്കാൻ വന്നതാണ് ഞാൻ.സഹായിക്കാമെന്ന് ടോംസമ്മതിച്ചിരുന്നു. വർക്കു കഴിഞ്ഞ് എനിക്കു വിദേശത്തേക്കു പോകേണ്ട സമയമായപ്പോൾ ടോംസമ്മതിച്ചില്ല. ഞങ്ങൾ തമ്മിൽ വഴക്കായി.”


മുഴുവൻ പറഞ്ഞു തീർന്നില്ല. തീക്കണ്ണുമായി ഒരു ബൈക്ക് ഇരമ്പി വന്നു. ബൈക്കിൽനിന്ന് കൈയിൽ ഒരു പൊതിയുമായി ടോം ഇറങ്ങി. മുടിയും താടിയും വളർത്തിയിരിക്കൂന്നു. മുഷിഞ്ഞ ജീൻസും ടീഷർട്ടും.

“നീ വന്നോ? ഞാൻ വിചാരിച്ചു വരില്ലെന്ന് .”

“നീ തനിച്ചാണെന്നല്ലേ എന്നോടു പറഞ്ഞത്?”

“തനിച്ചാണല്ലോ. ഓ.. മെർലിനോ? അവളെ നീ കണ്ടോ? അതു കുഴപ്പമില്ല.”

“എനിക്ക് ആദ്യമൊന്നു കുളിക്കണം.അതു കഴിഞ്ഞ് ഭക്ഷണം. നേരം വെളുത്തിട്ട് ഒന്നും കഴിച്ചിട്ടില്ല.”

“ആദ്യം ഭക്ഷണം. അതു കഴിഞ്ഞ് കുളി. നീ ഇത് നോക്ക്.”


ടോം പൊതിയഴിച്ച് ഓരോന്നായി നിരത്തിത്തുടങ്ങി.

“ഇത് നെല്ലിക്ക വാറ്റിയെടുത്ത നല്ല ഉഗ്രൻ സാധനം.” ഒരു കുപ്പി ഉയർത്തിക്കാട്ടി ടോം പറഞ്ഞു.

” പട്ട ഗ്രാമ്പു ഏലം എല്ലാം ചേർത്ത് ആരോഗ്യദായകം.ഇത് തേങ്ങ നെയ്യിൽ വറുത്തെടുത്ത് തയ്യാറാക്കിയ പന്നിയിറച്ചി വരട്ടിയത്.നാട്ടിൽ വളർന്നതല്ല, കാട്ടിലെ പന്നി. ഇത് കള്ളപ്പം ..ഉണക്കലരി പൊടിച്ച് കള്ളു ചേർത്ത് പുളിപ്പിച്ചുണ്ടാക്കിയത്. എന്താ ടേസ്റ്റ് എന്നറിയുമോ “?


ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ടോം പറഞ്ഞു

“യേശു അവസാനത്തെ അത്താഴത്തിനു വിളമ്പിയത് പുളിപ്പിക്കാത്ത അപ്പം. ഞാൻ വിളമ്പുന്നത് പുളിപ്പിച്ച അപ്പം. യേശുവിന് ഒരു രുചിയെ അറിയാമായിരുന്നുള്ളു… സ്നേഹത്തിൻ്റെ രുചി. എൻ്റെ ജീവിതം മുഴുവൻ രുചി ഭേദങ്ങളായിരുന്നു. തിരസ്ക്കരിക്കപ്പെട്ട സ്നേഹത്തേക്കാൾ വേദനിപ്പിക്കും അവഹേളിക്കപ്പെട്ട സ്നേഹം. ഞാനത് അറിഞ്ഞതാണ്. പരാജയം.. നിന്ദ.. പരിഹാസം എല്ലാം അനുഭവിച്ചിട്ടുണ്ട്. മെർലിനും എന്നെ ഉപേക്ഷിച്ചു പോകാൻ ഒരു ശ്രമം നടത്തി.ഞാൻ സമ്മതിച്ചില്ല. ആ കുരിശുകണ്ടോ?”ചുമരിലെ വെള്ളിക്കുരിശു ചൂണ്ടി ടോം ചോദിച്ചു.

” ഞാനവളെ അതിൽ ആ വാഹിച്ചിരുത്തി. എസ്റ്റേറ്റിൻ്റെ നടുക്ക് കുഴിയെടുത്ത് ഞാൻ തന്നെയാണ് അവളെ മറവു ചെയ്തത്.”

മനു മദ്യലഹരിയിൽ നിന്ന് ഞെട്ടിയുണർന്നു.കാലുകൾ നിയന്ത്രണത്തിലല്ല എന്നറിഞ്ഞുതന്നെ എഴുന്നേൽക്കാൻ ശ്രമിച്ചു.

ടോം ചിരിച്ചു.

“ഇനി നീ എങ്ങോട്ടും പോകില്ല’.ഇവിടെ ഞാനും നീയും മെർലിനും “

ടോമിൻ്റെ ഉന്മാദച്ചിരിയിൽ വിളക്കണഞ്ഞു.പുറത്ത് ഇരുട്ടും നിശബ്ദതയും ഒരു കടലായി പരന്നു.


വിലാസിനി രാജീവൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ